Monday 10 May 2010

ഒറ്റമുള്ളുള്ള നാരകം

മുൻപൊക്കെ
ശനിയും ഞായറും കൂടി
സ്കൂളുണ്ടായിരുന്നിരിക്കണം
വീട്ടിൽ അമ്മയുള്ള ഒരു ദിനവും
എന്റെ ചെറുപ്പത്തിലെ
ഓർമ്മകളിലില്ല

വടക്കുപുറത്തെ
നാരകവും ഞാനും
ഒപ്പം
വളവു തിരിഞ്ഞു മറയുന്ന അമ്മയെ
നോക്കിനിൽക്കുമായിരുന്നു.

അപ്പോളെന്റെ
ചെറിയ നെഞ്ചിൻ കൂട്‌
തുരുതുരെ ഇളകുന്നുണ്ടായിരിക്കും

വലിയ കണ്ണുകൾ
വേഗം വേഗം
അടച്ചു തുറക്കുന്നുണ്ടായിരിക്കും

ചെറിയ കൈകൾ
ഒറ്റമുള്ളുള്ളനാരകത്തെ
മുറുക്കി പിടിക്കുന്നുണ്ടായിരിക്കും.

ചാണകം മെഴുകിയ
ഇടനാഴിയിൽ
ഇരുട്ടിൽ
മുന്നിലെ പാത്രത്തിലെ ചോറിൽ
കൈവച്ചിരുന്ന്‌
എന്നും ഞാൻ
അമ്മയെ ഓർത്ത്‌ കരഞ്ഞിരുന്നു.

ഇടവഴിക്കപ്പുറം
മരക്കൂട്ടത്തിൽ
കുറുക്കൻ പായുമ്പോഴും
ഉടുപ്പിടാത്ത പുറത്ത്‌
നീണ്ട മുടി ശല്യം ചെയ്യുമ്പോഴും
ഞാൻ
അമ്മയെ ഓർത്ത്‌
കരഞ്ഞിരുന്നു.

അമ്മ പല്ലുതേപ്പിക്കുന്നതോ
അമ്മ കുളിപ്പിക്കുന്നതോ
എന്റെ ഓർമ്മയിലൊരിടത്തുമില്ലല്ലോ
അമ്മ പോവുന്നതല്ലാതെ
തിരിച്ചു വരുന്നതും.

പക്ഷെ അമ്മേ,
ഇന്നു ഞാനമ്മയും
അമ്മ ഞാനുമായി-

പടിയിറങ്ങിയതും
തിരിച്ചു ചെല്ലാത്തതും
ഞാനല്ലേ?
വടക്കുപുറത്തെ നാരകച്ചോട്ടിൽ
അമ്മയും?

ഭര്‍തൃമതി

കാറ്റിനു ആയിരം കൈകളെന്ന്
അദ്ദേഹം-
അവ എന്നെ തലോടുമെന്നും
ആള്‍ക്കൂട്ടത്തിനു ആയിരം കണ്‍കളെന്നു
അദ്ദേഹം-
അവ എന്നെ കൊത്തിപ്പറിക്കുമെന്നും
ഞാന്‍ നടക്കുന്ന വഴിത്താരകളില്‍
ഞാനേറുന്ന വാഹനങ്ങളില്‍
എന്റെതൊഴിലിടങ്ങളില്‍
എന്റെ സൌഹൃദക്കൂട്ടങ്ങളില്‍
എനിക്കായി കമ്പിയില്ലാക്കമ്പികളെന്നു
അദ്ദേഹം
ഓരോ പച്ചവെളിച്ചവും എനിക്കുള്ളതെന്നും-
പറയൂ,
എനിക്കണിയാന്‍
ഏതു മൂടുപടം?
എനിക്കൊളിക്കാന്‍
ഏതു ഗുഹ?
എന്നെ സംരക്ഷിക്കാന്‍
ഏതു പേടകം?

പെണ്‍ വൃക്ഷം

കറുപ്പാണു തടി
മിനുത്തത്
കടയ്ക്കലല്പം പരന്നത്
മെല്ലിച്ചു നീണ്ടത് .

രണ്ടു ശാഖകള്‍- ദുര്‍ബലം
നീണ്ട നാരുകള്‍ തൂങ്ങുന്നത്
ഇലകള്‍ വിളര്‍ത്തത്
മണമില്ലാതെ പൂക്കുന്നത്
രണ്ടു കായ്കളെ പെറ്റത്

ചുറ്റിനും കെട്ടണം വേലി
കൊമ്പുകളുമൊതുങ്ങണം
ജീവിതം മഞ്ഞിച്ചാലും
അതിരു കടക്കരുതിലയും .
ഒരു കാറ്റിലുമാടരുത്
ഒരു കിളിയും വരരുത്
വെള്ളമോ വളമോ തേടി
വേലി ചാടരുത്,
വേരു പോലും.

പുരുഷനോട്‌.... !

സുഹൃത്തേ,

നിന്നെക്കുറിച്ച്‌
ഇന്നു ഞാനൊരു കവിത കുറിച്ചു
വെട്ടലും തിരുത്തലും
മാറ്റലും പകരം വെയ്ക്കലും-
ഒന്നു ചിന്തിച്ചാല്‍
ഇങ്ങനെയല്ലേ
എനിയ്ക്കു നീയും
നിനക്കു ഞാനും?

പ്രിയനേ,
നിന്നെയെഴുതാന്‍
എന്റെ വാക്കുകള്‍ പോര
നീ വാക്കുകള്‍ക്കുമപ്പുറമെന്ന്
ന്യായം പറഞ്ഞ്‌
ഞാനെന്റെ കാപട്യം
മൂടിവയ്ക്കട്ടെ.


മകനേ,
നിന്നെ പ്രസവിച്ച ഓര്‍മ്മകള്‍
പാടായി
എന്റെ വയറിലുള്ളിടത്തോളം
നിനക്കെന്നെ
അമ്മയെന്നു വിളിക്കാം
അവ മായാനുള്ള ലേപനമൊന്നും
ഹിന്ദുസ്ഥാന്‍ ലിവറുകാരനും
പ്രോക്ടര്‍ ആന്റ് ഗാംബിള്‍കാരനും
കണ്ടുപിടിയ്ക്കാതിരിക്കട്ടെ.


അച്ഛാ,
നാലുനേരം ഊട്ടി
ആണ്ടിലൊരിക്കല്‍ തുണിവാങ്ങിത്തന്നു
സ്വര്‍ണ്ണവിലയെപ്പറ്റി ആധിപ്പെട്ട്‌,
കൈപിടിച്ചൊരുവനു നല്‍കി ഭാരമൊഴിച്ചു.
ഒരു ജന്‍മത്തിന്റെ കടവും
കടപ്പാടുമൊക്കെ ഓര്‍ക്കാന്‍
ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ധാരാളം.


മാഷേ,
കറുത്ത ബോര്‍ഡിലെ
വെളുത്ത അക്ഷരപ്രകാശങ്ങളായി
എന്റെ ആശങ്കകളുടെ
ഇരുട്ടൊഴിക്കുമോ?